
പയ്യന്നൂര്‍: ക്ലിനിക് നടത്തുന്ന ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആന്റ് ജിം ഉടമയും പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകനുമായ ശരത് നമ്പ്യാരെ (42) ആണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു.
പോലീസ് ക്വാർട്ടേഴ്‌സിന് സമീപത്താണ് ഇയാൾ താമസിക്കുന്നത്. തിങ്കളാഴ്‌ച ഉച്ചക്ക് പഴയ ബസ്സ്റ്റാണ്ടിന് സമീപം പ്രതി നടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവമെന്ന് പറയുന്നു. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂരിന് സമീപത്തെ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

ചികിത്സയ്ക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
പയ്യന്നൂരിലെ ഉന്നത കോൺഗ്രസ് നേതാവിൻ്റെ മകനായ ഇയാള്‍ക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയര്‍ന്നിരുന്നുവെന്ന് പറയുന്നുണ്ട്. റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച സ്വാധീനം ഉപയോഗിച്ച് ഇയാൾ പലപ്പോഴും രക്ഷപ്പെടുക ആയിരുന്നു.
