
ആലപ്പുഴ: അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് അമ്മ. എണ്‍പത്തിയാറുകാരന്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ചാണ് യുവതി ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. കേസുമായി മുന്നോട്ടു പോയാലുള്ള ഭവിഷത്തിനെ കുറിച്ച് പറഞ്ഞ് സർക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരി ആരോപിക്കുന്നു.
അപ്പൂപ്പന്‍ ചേച്ചിമാരുടെ ഉടുപ്പില്ലാത്ത വീഡിയോകള്‍ കാണിച്ച് തൻ്റെ അത്തരത്തിലുള്ള ഫോട്ടോ എടുത്തെന്നും, മിഠായി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഉപദ്രവിച്ചെന്നും മകള്‍ പറഞ്ഞെന്ന് അമ്മ ഒരു മാധ്യമത്തോട് പറഞ്ഞു. വിഷയം ഗൗരവമേറിയതാണെന്ന് പറഞ്ഞ് അധ്യാപികമാര്‍ മുഹമ്മ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു, എന്നാല്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ചേര്‍ത്തല പൊലീസിലാണ് പരാതി നല്‍കേണ്ടതെന്നും പൊലീസുകാര്‍ പറയുകയായിരുന്നു.

തുടര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പോയി. പരാതി കൊടുത്തെങ്കിലും കേസെടുത്തില്ല. കൗണ്‍സിലിംഗ് നല്‍കി വിടുകയായിരുന്നു. കേസുകൊടുത്താല്‍ അതിൻ്റെ ഭവിഷത്ത് എന്താണെന്ന് അറിയാമോ എന്നും കുട്ടിയെ എവിടെയെല്ലാം കൊണ്ടു പോകേണ്ടി വരുമെന്നുമായിരുന്നു സി.ഐ ചോദിച്ചത്.
കേസുമായി മുന്നോട്ടു പോകുകയാണെന്ന് അറിയിച്ചപ്പോള്‍ സി.ഐ ദേഷ്യപ്പെട്ടു. കുഞ്ഞിനെ വച്ച് വിലപേശാന്‍ നില്‍ക്കേണ്ടെന്നും, അങ്ങനെയൊരു ഉദ്ദേശമുണ്ടെങ്കില്‍ നടക്കില്ലെന്നും സി.ഐ പറഞ്ഞെന്നും അമ്മ ആരോപിച്ചു. അഞ്ച് വയസുകാരിയായ മകളെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് പറഞ്ഞതോടെ കേസെടുക്കാമെന്നും വിളിപ്പിക്കാമെന്നും സി.ഐ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ പ്രതിയുടെ പ്രായം നോക്കണ്ടേ എന്നായിരുന്നു എസ്.ഐയുടെ മറുപടിയെന്ന് അഞ്ചു വയസുകാരിയുടെ മാതാവ് വ്യക്തമാക്കി
