
ഗാസ മുനമ്പിൽ ഇസ്രായേലിൻ്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതിൽ ദുഃഖമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് ആഴ്ചയിലധികം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷം ഇന്നാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയത്.
ഗാസയ്ക്കുമേലുള്ള ഇസ്രയേലിൻ്റെ കടുത്ത ബോംബാക്രമണം വീണ്ടും തുടങ്ങിയതിൽ ഞാന്‍ അതീവ ദുഃഖിതനാണ്. ഒട്ടേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കപ്പെടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണം. അതുവഴി ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്താനും കഴിയും. ഗാസാ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരമായിരിക്കുകയാണ്. ഇതില്‍ ഉള്‍പ്പെട്ടവരുടേയും അന്താരാഷ്ട്ര സമൂഹത്തിൻ്റെയും അടിയന്തര ഇടപെടല്‍ ഇവിടെ ആവശ്യമാണ് മാര്‍പ്പാപ്പ പറഞ്ഞു.
