
കേരളത്തിൽ മരിച്ചവരില്‍ നാല് പേരുടെ കൊറോണ ഉറവിടം കണ്ടെത്താനായിട്ടില്ല. എവിടെനിന്ന് ഇവര്‍ക്ക് കൊറോണ ബാധിച്ചെന്നുള്ള വിവരം ലഭിക്കാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നു. ആദ്യം തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ച് മരിച്ച അബ്ദുള്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന്‍ കെ.ജി.വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെനിന്ന് രോഗം കിട്ടി എന്നാണ് വ്യക്തതയില്ലാത്തത്.

പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പാളും. എന്നാല്‍ വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു.
