
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിൽ നടത്തിയ എട്ടാം റൗണ്ട് ചർച്ചയും കാര്യമായ പുരോഗതി കൈവരിക്കാതെ അവസാനിച്ചു. നിയമങ്ങൾ പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമല്ല മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണെന്ന് കേന്ദ്ര മന്ത്രിമാർ പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങൾ സ്വന്തം നിയമനിർമ്മാണം നടത്തട്ടെ എന്ന് പറഞ്ഞ് കർഷകർ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിന്നു. അടുത്ത റൗണ്ട് ചർച്ച ജനുവരി 15 ന് നടക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലുള്ള വലിയൊരു വിഭാഗം കര്‍ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ മുഴുവന്‍ താത്പര്യം മനസില്‍വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ – വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്കെത്തി.
