
തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ധനയില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവര്‍ക്ക് താരിഫ് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും.

ചെറിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിൻ്റെ ആനുകൂല്യം 1000 വാട്ടില്‍ നിന്നും 2000 വാട്ടായി വര്‍ധിപ്പിച്ചു. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. 10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫില്‍ വര്‍ധനവ്.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 പൈസ വരെയാണ്. ഒരു വര്‍ഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും അടുത്ത വര്‍ഷത്തെ താരിഫ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
