
കാസർകോട്: ചെറുപുഴ മുത്തപ്പൻ ക്ഷേത്രത്തിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയുടെ വാഹനത്തെ ബാവിക്കരയടുക്കത്ത് വെച്ച് അക്രമം നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷനും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ കല്ലട്ര മാഹിൻ ഹാജി ആവശ്യപ്പെട്ടു. ഇടനീർമഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജിക്ക് നേരെ നടന്ന അതിക്രമം ദൗർഭാഗ്യകരമാണെന്ന് സ്വാമിജിയെ സന്ദർശിച്ച ശേഷം കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. സർവ്വാദരണീയ സ്വാമിജി
ആർക്കും തിരിച്ചറിയാവുന്ന വ്യക്തിത്വവും മാനവീകതക്ക് വേണ്ടി ഉറച്ച നിലപാടെടുക്കുന്നയാളുമാണ്.
സംസ്ഥാന റോഡ് സൈക്ലിംഗ് മത്സരം നടന്ന ബോവിക്കാനം- ഇരിയണ്ണി പാതയിൽ മതിയായ പോലീസിനെ വിന്യസിച്ച് ഗതാഗത നിയന്ത്രണം നടത്തേണ്ടതിന് പകരം നായാട്ട് നടത്തുന്നവരെ പോലെ കയ്യിൽ വടികളേന്തി വാഹനം നിയന്ത്രിക്കാൻ വളണ്ടിയർമാരെ ചുമതലപ്പെടുത്തിയത് സംഘടക സമിതിയുടെ വലീയ വീഴ്ചയാണ്. ആളെ തിരിച്ചറിഞ്ഞിട്ടും കാർ ഗ്ലാസ് തല്ലി പൊട്ടിച്ച സംഭവം ഗൗരവതരമാണ്.
രാജ്യത്ത് പൗരന് ലഭിക്കേണ്ട സഞ്ചാര സ്വാതന്ത്യം പോലും ഹനിക്കുന്ന തരത്തിൽ പട്ടാപകൽ നടുറോഡിൽ വെച്ച് സാമൂഹ്യ ദ്രോഹികളായ ക്രിമിനലുകൾ സ്വാമി സഞ്ചരിച്ച വാഹനത്തെ വടി കൊണ്ട് അടിച്ച് കേട് വരുത്തിയ സംഭവം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിജിയുടെ വാഹനം തടഞ്ഞു വെച്ച് ആക്രമണം നടത്തിയവർക്കെതിരെ പഴുതടച്ചുള്ള അന്വേഷണമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കള, മുളിയാർ പഞ്ചായത്ത് ട്രഷറർ മാർക്ക് മുഹമ്മദ്, മനാഫ് എടനീർ സന്നിഹിതരായി.
