ഡോ. വന്ദനാദാസിന്‍റെ കൊലപാതകം; പ്രതിയെ കീഴ്‌പ്പെടുത്താതെ ഭയന്നോടി എന്ന ആരോപണം, എ.എസ്.ഐമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഡോ. വന്ദനാദാസിന്‍റെ കൊലപാതകം; പ്രതിയെ കീഴ്‌പ്പെടുത്താതെ ഭയന്നോടി എന്ന ആരോപണം, എ.എസ്.ഐമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസിൻ്റെ കൊലപാതകത്തില്‍ രണ്ട് എഎസ്ഐമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി.

ആക്രമണത്തിനിടെ പോലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചു. ഓടിപ്പോയത് പോലീസിൻ്റെ സൽപേരിന് കളങ്കമായെന്നും വിമര്‍ശനം ഉയർന്നിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രണ്ട് എഎസ്ഐമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായത്. കൃത്യവിലോപം കൂടാതെ പൊലീസിൻ്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കാനായി പൊലീസ് എത്തിച്ച യുവാവ് സർജിക്കൽ കത്രിക കൈക്കലാക്കി ഡോ. വന്ദനാദാസ് ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. മേയ് 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമം കാട്ടിയ സന്ദീപിനെ (42) അര മണിക്കൂറോളം പിന്നിട്ട ശേഷമാണ് പൊലീസ് കീഴടക്കിയത്.

സന്ദീപിന് ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനായ ബിനുവിനും എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ ബേബി മോഹനൻ, ഹോം ഗാര്‍ഡ് അലക്‌സ്, ആംബുലൻസ് ഡ്രൈവര്‍ രാജേഷ്, എന്നിവര്‍ക്കും ആക്രമണത്തിൽ പരിക്കറ്റിരുന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന ആരോപണം തുടക്കം മുതൽ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്.

0Shares