
തൃക്കരിപ്പൂർ / കാസര്‍കോട്: തീരദേശ നിയന്ത്രണ നിയമത്തിൻ്റെ പേരിൽ വലിയപറമ്പ് പഞ്ചായത്തും ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപ്പറേഷനും തമ്മിൽ നടക്കുന്ന പോരാട്ടം ശക്തമായി. ഇടയിലക്കാട് ബണ്ടിൻ്റെ പടിഞ്ഞാർ ഭാഗത്ത് ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച അനധികൃത കെട്ടിടത്തെ ചൊല്ലിയാണ് തർക്കം.
ഇടയിലക്കാട് ബണ്ടിന് സമീപം ബി.ആർ.ഡി.സി 15 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കണമെന്ന വലിയപറമ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ കത്താണ് തർക്കത്തിന് തിരികൊളുത്തിയത്. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനായി ബി.ആർ.ഡി.സി നിർമ്മിച്ച കെട്ടിടം തീരദേശ നിയമം ലംഘിച്ച് പണി തീർത്തതാണെന്നാണ് പഞ്ചായത്തിൻ്റെ നിലപാട്.

കെട്ടിടം പൊളിച്ചുനീക്കാൻ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ രണ്ട് തവണ ബി.ആർ.ഡി.സിക്ക് നോട്ടീസയച്ചിരുന്നു. നിയമം ലംഘിച്ച് നിർമ്മിച്ചതിനാൽ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല. അനധികൃത കെട്ടിടം മോടി പിടിപ്പിക്കാൻ ബി.ആർ.ഡി.സി സർക്കാർ ഫണ്ടിൽ നിന്നും ലക്ഷങ്ങളാണ് തുലയ്ക്കുന്നത്.
കെട്ടിടം പൊളിക്കാനുള്ള നോട്ടീസയച്ചിട്ടും ബി.ആർ.ഡി.സി മാനേജർ നോട്ടീസിന് പുല്ലുവില പോലും നൽകിയിട്ടില്ല. കെട്ടിടം നിർമ്മിച്ചത് തീരദേശ നിയമം ലംഘിച്ചാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. ഒരു സ്വകാര്യ വ്യക്തിക്ക് തുച്ഛമായ തുകയ്ക്കാണ് ആമിനിറ്റി സെൻ്റെർ എന്ന പേരിലറിയപ്പെടുന്ന കെട്ടിടം പാട്ടത്തിന് കൊടുത്തത്.
