
ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം മനുഷ്യ മാംസം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി.ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.
ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി. കൊലപാതകത്തിൻ്റെ പേരില്‍ പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഷാഫി വെളിപ്പെടുത്തി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാംസം വാങ്ങാൻ ആളുവരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.

കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു എന്നാണ് ഷാഫി മൊഴി നൽകിയത്.ഇതിന് പുറമേ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിംഗിൻ്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലുള്ള രണ്ട് പുസ്തകങ്ങളാണ് കണ്ടെത്തിയത്.
