
കോഴിക്കോട്: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്നും പോലീസ് പറയുന്നു.
ഇരുവരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായതായാണ് വിവരം. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ്. ഇയാളുടെയും സംഘത്തിൻ്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.
2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. ഒമ്പത് വര്‍ഷമായി ഈ വൈരാഗ്യം അഭിലാഷ് ഉള്ളില്‍ കൊണ്ടുനടക്കുകയായിരുന്നു.

സി.പി.ഐ.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്കൊല്ലപ്പെട്ട പി.വി സത്യനാഥൻ (62). കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കഴിഞ്ഞദിവസം രാത്രി കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പോലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുറ്റം സമ്മതിച്ചതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര DYSP പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
