
സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു അടക്കമുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം. കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പരീക്ഷകള്‍ നടക്കട്ടെയെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് മുന്‍പ് കൈക്കൊണ്ട തീരുമാനം. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു യു.ജി.സിയുടെ നിര്‍ദേശം. പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് രാജ്യം മുഴുവന്‍ പരീക്ഷകള്‍ മാറ്റി വെച്ചപ്പോൾ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകും അത് നൽകുകയെന്നും ഉന്നത തലയോഗം വിലയിരുത്തി. മാത്രമല്ല എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷള്‍ക്കായി വിദ്യാര്‍ത്ഥികൾ എത്തുമ്പോൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും യോഗം വിലയിരുത്തി.
