
തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആണ്ട് റിക്രിയേഷൻ്റെ വൈസ്. പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോ -യുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്‌ചയിലാണ് സഹകരണത്തിന് ധാരണയായത്.

വോളിബോൾ, ജൂഡോ, ട്രാക്ക് ആണ്ട് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാൻ ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.
ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിൻ്റെയും ക്യൂബയുടേയും കായിക മേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തു.
