സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഗൂഢാലോചന; ഭരണപക്ഷ എം.എൽ.എയ്ക്ക് പങ്കെന്ന് സൂചന, സി.ബി.ഐ റിപ്പോർട്ട് പുറത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഗൂഢാലോചന; ഭരണപക്ഷ എം.എൽ.എയ്ക്ക് പങ്കെന്ന് സൂചന, സി.ബി.ഐ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എം.എൽ.എയും ബന്ധുവും വിവാദ ദല്ലാളും ചേർന്ന് ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് തൻ്റെ സഹായിയെ വിട്ട് ഇപ്പോഴത്തെ ഭരണപക്ഷ എം.എൽ.എ കൈക്കലാക്കി. ഇക്കാര്യം ഇദ്ദേഹത്തിന്‍റെ ബന്ധു സി.ബി.ഐയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. അതിനിടെയാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നു വരുന്നത്.

കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ചത് വിവാദ ദല്ലാളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്യേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

അതേസമയം പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികപീഡന പരാതി എഴുതിച്ചേർത്തതാണെന്ന് ശരണ്യ മനോജ്. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആർ.ബാലകൃഷ്ണ പിള്ളയാണെന്നും ശരണ്യ മനോജ് പറഞ്ഞു. സഹായിയായ പ്രദീപ് കോട്ടാത്തലയെ ജയിലിലേക്ക് അയച്ചാണ് കത്തി വാങ്ങിച്ചതെന്നും, ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി.

അതേസമയം സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി ജോർജിനോട് ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി ജോർജ് ഇക്കാര്യം നിഷേധിച്ചതായും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

0Shares