സി.പി.എം നേതാവ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന് പരാതി; പരിശോധിക്കാൻ പാര്‍ട്ടി നിർദേശം, ആറ് ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സി.പി.എം നേതാവ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന് പരാതി; പരിശോധിക്കാൻ പാര്‍ട്ടി നിർദേശം, ആറ് ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണം

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ പരാതി പരിശോധിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. ഞായറാഴ്‌ച സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി യോഗം ചേരും. പാർട്ടിയുടെ അറിവില്ലാതെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി.

പാലക്കാട് ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗം സി.കെ രാജേന്ദ്രനും ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ് പി.കെ ശശിക്കെതിരായ പരാതി പരിശോധിക്കാൻ കർശന നിർദേശം നൽകിയത്.

സി.പി.എം നിയന്ത്രണത്തിലുള്ള ആറ് ബാങ്ക് ഭരണസമിതികൾക്കെതിരെ ലഭിച്ച പരാതിയാണ് പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറി നിർദേശം നൽകിയത്. ഈ ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ പി.കെ ശശി വൻ സാമ്പത്തിക നേട്ടമുണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. സി.പി.എം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ 5.49 കോടി രൂപ പി.കെ ശശിയുടെ നേതൃത്വത്തിൽ ഓഹരിയായി സമാഹരിച്ചതായും ആരോപണം ഉയർന്നിരുന്നു. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മൻസൂർ ആണ് സംസ്ഥാന -ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശി നടത്തിയ ക്രമക്കേടുകൾ പാര്‍ട്ടിക്ക് മുന്നിലെത്തിച്ചത്.

പി.കെ ശശിക്കെതിരായ ആരോപണം സി.പി.എം നേതൃത്വത്തിന്‍റെ പരിഗണനയ്ക്ക് വരുന്നത് ഇതാദ്യമായല്ല. മൂമ്പ് യുവ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പി.കെ ശ്രീമതി, എ.കെ ബാലൻ എന്നിവരടങ്ങുന്ന കമ്മീഷൻ അന്വേഷിക്കുകയും, പി.കെ ശശിയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പി.കെ ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.

0Shares