
ഒരു കോള്‍ വരുന്നു…
”സർ താങ്കളുടെ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്, ഇനി പണം പിൻവലിക്കണമെങ്കില്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്‌ത് കാർഡ് അണ്‍ബ്ലോക്ക് ചെയ്യാം.
നിങ്ങളുടെ ഫോണില്‍ വന്നിരിക്കുന്ന ഒ.ടി.പി പറയാമോ…?”
ഇതുപോലുള്ള കോളുകള്‍ ഇപ്പോള്‍ വ്യാപകമായി പലരുടേയും നമ്പറുകളില്‍ വരുന്നുണ്ട്. ഇതേ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ടെക്സ്റ്റ് മെസ്സേജുകള്‍ ലഭിക്കുന്നവരും ഒരുപാടുണ്ട്. ഇതൊക്കെ കണ്ട് ഒ.ടി.പിയും എ.ടി.എം കാർഡ് നമ്പറുമൊക്കെ നല്‍കിയവർക്ക് അക്കൗണ്ടിലുള്ള മുഴുവൻ പണവും നഷ്ടമാവുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ പ്രാഥമിക നടപടിയെന്ന നിലയില്‍ അത്തരം സൈബർ ക്രിമിനലുകളുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടിയെന്ന നിലയില്‍ സൈബർ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഏകദേശം 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചതായി ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷിയാണ് അറിയിച്ചിരിക്കുന്നത്.

‘സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷ’യെ കുറിച്ച് വിവേക് ജോഷിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചതോ സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ദുരുപയോഗം ചെയ്‌തതോ ആയ 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബള്‍ക്ക് എസ്.എം.എസുകള്‍ അയയ്ക്കുന്ന 35 ലക്ഷം പ്രിന്‍സിപ്പല്‍ ഐഡണ്ടിറ്റികളെ വിശകലനം ചെയ്തെന്നും, അതില്‍, മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന എസ്.എം.എസുകള്‍ അയയ്ക്കുന്ന 19,776 പ്രിന്‍സിപ്പല്‍ ഐഡണ്ടിറ്റികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
ഇതുവരെ 500 ലധികം അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. 2023 ഏപ്രില്‍ മുതല്‍ 3.08 ലക്ഷം സിമ്മുകളും ബ്ലോക്ക് ചെയ്യപ്പെട്ടു. ഏകദേശം 50,000 ഐ.എം.ഇ.ഐ നമ്പറുകള്‍ തടഞ്ഞു, 2023 ഏപ്രില്‍ മുതല്‍ 592 വ്യാജ ലിങ്കുകള്‍ ബ്ലോക്ക് ചെയ്‌തു. 2194 യു.ആർ.എല്ലും നിരോധിച്ചിട്ടുണ്ട്.
അതുപോലെ, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വിവിധ സേവനങ്ങള്‍ക്കായി പൊതുവേയുള്ള 10 അക്ക നമ്പറുകളുടെ ഉപയോഗം പതിയെ നിര്‍ത്തണമെന്നും ട്രായ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് വാണിജ്യാ ആവശ്യങ്ങള്‍ക്കോ- പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ‘140xxx’ പോലുള്ള നിര്‍ദ്ദിഷ്ട നമ്പര്‍ ശ്രേണികള്‍ ഉപയോഗിക്കണമെന്നും യോഗത്തില്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
