
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാലക്കുടയിലെ പി. ശിവകുമാര്‍(54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍, ആസ്പത്രി ജീവനക്കാരന്‍ റോബിന്‍, രോഗിയായ ഉഷ, ഭര്‍ത്താവ് ശിവദാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ശിവകുമാറും മക്കളും കര്‍ണാടകയില്‍ നിന്ന് തൃശൂരിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറും കാസര്‍കോട്ട് നിന്ന് രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു.

ആംബൂലന്‍സ് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് റോഡിലേക്ക് മറിഞ്ഞു. ഏറെ പണിപ്പെട്ടാണ് കാറിൽ കുടുങ്ങിക്കിടന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. 3 പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ വാഹനാപാകടത്തില്‍ പരിക്കേറ്റ ഉഷയെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്നും മംഗളുരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുമ്പോഴാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. കാറിലുള്ളവരെ പുറത്തെടുക്കാനാകാത്തതിനാൽ കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നത്. സംഭവം അറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.
