
കുര്‍നൂൽ(ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ വോള്‍വോ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 25 ആയി. നിരവധി യാത്രക്കാർ പരിക്കുകളോടെ ചികിത്സയിലാണ്. 40 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ച മൂന്നുമണിയോടെ ആന്ധ്രയിലെ കുര്‍നൂലില്‍ എത്തിയപ്പോൾ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചു എന്നാണ് പ്രാഥമിക വിവരം.


ബൈക്ക് ബസിന് അടിയിൽ പെടുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്. യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. തീപടിച്ചതോടെ മുഴുവനായും ഗ്ലാസ്സുകളുള്ള ബസിൽ നിന്നും യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചില്ല. യാത്രക്കാരിൽ ചിലർ ചില്ലുകൾ തകർത്ത് രക്ഷപെട്ടു. ഇവരിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ 15 ആളുകളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ബസ് പൂർണ്ണമായും കത്തിയമർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദാരുണ അപകടത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.
