
മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് നടൻ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞതായി റിപ്പോർട്ടുകൾ. രൺബീർ കപൂറിൻ്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുൻകാല പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും ബജ്റംഗ് ദൾ പ്രവർത്തകർ തടഞ്ഞത് എന്നാണ് പുറത്തു വരുന്ന വിവരം.
ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് രൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ചൂരൽ പ്രയോഗിക്കുന്നതിൻ്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം ക്ഷേത്രം സന്ദർശിക്കാനിരുന്ന രൺബീറിനെയും ആലിയയെയും കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നും, എന്നാൽ പൊലീസ് ചൂരൽ പ്രയോഗിച്ചതായും ബജ്‌റംഗ്ദൾ പ്രവർത്തകർ ആരോപിച്ചു. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രൺബീർ കപൂർ ‘ഗോമാത’യെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പറയുന്നത്.
തൻ്റെ ഇഷ്ടപ്പെട്ട ഭക്ഷണം ബീഫ് ആണെന്ന് രൺബീർ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വൈറലായത്. ഇതിന് പിന്നാലെ രൺബീറിൻ്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ ബ്രഹ്മാസ്ത്രക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം നടക്കുന്നുണ്ട്.
