
കാഞ്ഞങ്ങാട്: കേരളത്തിലെ ഓട്ടോമൊബൈൽ റിപ്പയറിങ് മേഖലയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ മരണമണി മുഴക്കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇവിടേക്ക് വമ്പൻ കുത്തുകൾക്ക് വെള്ള പരവതാനി വിരിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെറുകിട ഇടത്തരം വർക്ക് ഷോപ്പുകളെ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കുക,ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയെ സംരക്ഷിക്കുക,തദ്ദേശസ്വയംഭരണ സ്ഥാപന ലൈസൻസ് നിയമം ലഘൂകരിക്കുക, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ഈ ആവശ്യങ്ങളുമായി 22ന് കേരളത്തിലെ മുഴുവൻ വർക്ക് ഷോപ്പുകളും അടച്ചിട്ടുകൊണ്ട് സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മുഴുവൻ വർക്ഷോപ്പുകളും ആഗസ്റ്റ് 22ന് വ്യാഴാഴ്ച അടച്ചിടുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
