
തൃശൂർ: വടക്കേക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്‌മൽ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വിവരിച്ചു. അതേസമയം അക്‌മലിൻ്റെ പല മൊഴികളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ തിങ്കളാഴ്‌ച തന്നെ പോലീസ് പിടികൂടിയിരുന്നു.
തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്തിയ രീതിയും ഇയാൾ വിശദീകരിച്ചു. മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നുവെന്നാണ് ചെറുമകൻ്റെ മൊഴി. കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ദമ്പതികൾ ഉറങ്ങി കിടക്കുമ്പോഴാണ് കൊല നടത്തിയത്.

ലഹരി ഉപയോഗത്തിനുള്ള പണം ആവശ്യപ്പെട്ട് അക്‌മൽ ജമീലയെയും അബ്ദുളളയെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ജമീലയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്‌തുക്കൾക്ക് അടിമയായ അക്‌മലിനെ കഴിഞ്ഞ ഒന്നര വർഷത്തോളം തിരൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാൽ മടങ്ങിയെത്തിയ ശേഷം വീണ്ടും ലഹരിയിലേക്ക് മടങ്ങി.
ലഹരിക്ക് പണം കണ്ടെത്താൻ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. എന്തായാലും കൊലപാതകം നടന്ന സമയം അടക്കം അക്മൽ നൽകുന്ന പല മൊഴികളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
