ഭരണഘടനക്ക് എതിരായ വിവാദ പരാമര്‍ശം; വിശദീകരണം തേടി കേരള ഗവര്‍ണര്‍, പാവങ്ങൾ നേരിടുന്ന ചൂഷണമാണ് പറഞ്ഞത്, പ്രസംഗം വളച്ചൊടിച്ചു, തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്: മന്ത്രി

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ഭരണഘടനക്ക് എതിരായ വിവാദ പരാമര്‍ശം; വിശദീകരണം തേടി കേരള ഗവര്‍ണര്‍, പാവങ്ങൾ നേരിടുന്ന ചൂഷണമാണ് പറഞ്ഞത്, പ്രസംഗം വളച്ചൊടിച്ചു, തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്: മന്ത്രി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗത്തിൻ്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ കാണുന്നതായും ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന മന്ത്രിയുടെ പ്രസംഗം പരിശോധിച്ച്‌ വൈകുന്നേരത്തോടെ പ്രതികരണം നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും, ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് അതേപടി പകര്‍ത്തുക ആയിരുന്നെന്നും മന്ത്രി പറഞ്ഞു.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച്‌ ഗുണങ്ങളൊക്കെ മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിൻ്റെ മൂലയില്‍ എഴുതി വച്ചിട്ടുണ്ട്’ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിൻ്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിൻ്റെ തെളിവാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി.

തൊഴിലാളികള്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്. എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.1957ല്‍ ഇവിടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം തീരുമാനിച്ച കാര്യം തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാനും, സംരക്ഷിക്കാനും ആയിരുന്നെന്നും മന്ത്രി പറഞ്ഞു.

0Shares