
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി ഈ മാസം 29ന് പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദാണ് വാദം കേട്ടത്. ജാമ്യം ലഭിച്ചാല്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യലിന് തയാറാണെന്ന് ദിവ്യ കോടതിയെ അറിയിച്ചതയാണ് വിവരം. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പോലീസും എതിര്‍ത്തു. കേസിൽ കക്ഷിചേരാന്‍ നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം സജിത വക്കാലത്ത് നല്‍കിയിരുന്നു. കുടുംബത്തിന് വേണ്ടി ഹൈകോടതി അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ് ഹാജരായി. എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. അഭിഭാഷകനായ കെ വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ദിവ്യ നിലവിൽ ഒളിവിലാണ്.
