ഞങ്ങള്‍ കേരളം വിടും; ഞങ്ങളെ പിരിക്കാന്‍ ശ്രമിച്ച വീട്ടുകാരുമായി ഇനി ഒരു ബന്ധവും ഇല്ല, ഭാവിപരിപാടികൾ ആദിലയും നൂറയും പറയുന്നു

  • Post category:Kerala / news
  • Reading time:3 mins read
You are currently viewing ഞങ്ങള്‍ കേരളം വിടും; ഞങ്ങളെ പിരിക്കാന്‍ ശ്രമിച്ച വീട്ടുകാരുമായി ഇനി ഒരു ബന്ധവും ഇല്ല, ഭാവിപരിപാടികൾ ആദിലയും നൂറയും പറയുന്നു

വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് ഉറച്ച നിലപാടിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും. ഇരുവരെയും വീട്ടുകാര്‍ അകറ്റിയെങ്കിലും കോടതി ഒരുമിപ്പിച്ചതിൻ്റെ ആശ്വാസമുണ്ട് ഇരുവര്‍ക്കും. ഒന്നരവര്‍ഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ഗൂഗിളിലും യുട്യൂബിലും ഗവേഷണത്തിലായിരുന്നു ആദില. മനുഷ്യാവകാശ പ്രവര്‍ത്തക ധന്യയാണ് എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത്.

പഠനകാലത്ത് തന്നെ സ്‌പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ് നടത്തി ഇരുവരും പണം സമ്പാദിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധാറുള്‍പ്പെടെ രേഖകള്‍ വീട്ടുകാരുടെ കൈവശമാണ്. അത് ലഭിച്ചാലുടന്‍ നാടുവിടും. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും പറഞ്ഞു.

ഇരുവരുടെയും പ്രണയകഥ ഇങ്ങനെ

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം താമസിക്കാന്‍ നിയമസഹായം തേടി സ്വവര്‍ഗാനുരാഗിയായ യുവതി കഴിഞ്ഞ ദിവസമാണ് രം​ഗത്ത് വന്നത്. ആലുവയില്‍ താമസിക്കാന്‍ എത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയെന്നും കാണാതായെന്നും പരാതിയില്‍ പറയുന്നു. ആലുവ സ്വദേശി ആദില നസ്രീനാണ് പൊലീസിനെ സമീപിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. യാഥാസ്ഥിതിക കാഴ്പ്പാടുകളെ മാറ്റി നിര്‍ത്തിയാല്‍ ആരുടെയും കണ്ണ് നനയിക്കുന്നതാണ് ആദിലയുടെ പ്രണയകഥ.

സൗദിയില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദിലയും നൂറിനും സുഹൃത്തുക്കള്‍ ആകുന്നത്. പിന്നീട് രണ്ടുപേര്‍ക്കും ഇടയിലെ സൗഹൃദം പ്രണയമായി. എന്നാല്‍ സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞത് മുതല്‍ എതിര്‍പ്പായി. പരസ്പരം സംസാരിക്കാന്‍ പോലും അനുവദിക്കാതെ വീട്ടുകാര്‍ ഇരുവരെയും പിരിച്ചു. വീട്ടുകാരോട് ബന്ധം തുടരില്ല എന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം നാട്ടിലെത്തി ഒരു കോളേജില്‍ പഠിക്കാന്‍ ആയിരുന്നു ഇരുവരുടെയും തീരുമാനം. ബന്ധം വീണ്ടും വീട്ടുകാര്‍ അറിഞ്ഞതോടെ ഒരുമിച്ച്‌ പഠിക്കാനുള്ള അവരുടെ തീരുമാനത്തിന് വീട്ടുകാര്‍ തടയിട്ടു. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച്‌ പഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം ഒരുമിച്ച്‌ ജീവിക്കാം എന്ന തീരുമാനത്തിലായിരുന്നു ആദിലയും നൂറയും.

പ്ലസ് വണ്‍ മുതല്‍ തുടങ്ങിയ ബന്ധം

ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാന്‍ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്. ഞങ്ങളുടെ ബന്ധം പ്ലസ് വണ്ണില്‍ നിന്നാണ് തുടങ്ങിയത്. അപ്പോള്‍ തന്നെ ഞങ്ങളുടെ ചാറ്റുകള്‍ എല്ലാം വീട്ടുകാര്‍ പിടിച്ചിരുന്നു. ശാരീരകമായും മാനസികമായും അപ്പോള്‍ മുതല്‍ പല തരത്തിലും സ്ട്രഗിള്‍ ചെയ്യുന്നുണ്ടായിരുന്നു. അടി കിട്ടിയിട്ടുണ്ട്. പക്ഷെ, വീട്ടുകാര്‍ കാരണം ഞങ്ങള്‍ പിരിയില്ല എന്ന വിശ്വാസം അപ്പോഴും ഉണ്ടായിരുന്നു, ആദില പറയുന്നു.

ആലുവ സ്വദേശിനിയായ ആദില നസ്രിനാണ് നിയമസഹായം തേടുന്നത്. തന്നോടൊപ്പം താമസിക്കാനെത്തിയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നും ഫാത്തിമയെ കാണാനില്ലെന്നും യുവതി പറയുന്നു. ഫാത്തിമയുടെ പിതാവ് ബന്ധത്തെ കുറിച്ചറിഞ്ഞശേഷം ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും തങ്ങള്‍ ബന്ധം തുടര്‍ന്നതായും ആദില പറയുന്നു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരുദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി.

കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവള്‍ പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോണ്‍ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. ഒരുമിച്ച്‌ ജീവിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെ കുറിച്ചും എതിര്‍പ്പുകളെ കുറിച്ചും തങ്ങളിരുവരും നേരത്തെ തന്നെ ചിന്തിച്ചിരുന്നതായും ആദില പറഞ്ഞു.

കോടതി രക്ഷയായി

28ന് ആദില ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നൂറയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വീട്ടുകാര്‍ രേഖാമൂലം നല്‍കിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.

സൈബര്‍ ആക്രമണവുമായി ഇസ്ലാമിസ്റ്റുകള്‍

കോടതി ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിച്ചിട്ടും, സ്വവര്‍ഗാനുരാഗികളായ ആദില നസ്റീനും, നൂറ ഫാത്തിമക്കുമെതിരെ സൈബര്‍ ആക്രമണവുമായി ഇസ്ലാമിസ്റ്റുകള്‍. സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമാണെന്നും, ചികിത്സിച്ച്‌ മാറ്റാന്‍ കഴിയുമെന്നും, തൊട്ട് മതവിരുദ്ധമാണെന്നും നരകത്തില്‍ പോകുമെന്നും വരെയുള്ള വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സെക്ഷ്വല്‍ ഓറിയൻ്റെഷനെന്നത്, ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല എന്നും, പുരുഷന്‍ ആവുന്നതും സ്ത്രീയാവുന്നതുംപോലെ തന്നെയാണ് ലെസ്‌ബിയനുമെന്ന ശാസ്ത്രീയ വിശദീകരണമൊന്നും വിദ്വേഷ പ്രചാരകര്‍ക്ക് ഒരു പ്രശ്നമല്ല. ഇസ്ലാം സ്വവര്‍ഗരരതിയെ കര്‍ശനമായി വിലക്കുന്നുവെന്ന് കാരണമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

0Shares