
വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഈ കാലഘട്ടത്തില്‍ ഫോട്ടോഷൂട്ടുകൾ സ്ഥിരം ഏർപ്പാടാണ്.ഫോട്ടോ ഷൂട്ടിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും ഇപ്പോഴത്തെ ചെറുപ്പക്കാർ തയ്യാറുമാണ്. ചില സംഭവങ്ങൾ അപകടത്തിൽ എത്താറുമുണ്ട്. കല്യാണത്തിന്‍റെ മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യമെന്നതാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ വാര്‍ത്ത.

ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചത്. മൈസുരു സ്വദേശികളാണ് ഇരുവരും. നവംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കാവേരി നദിയുള്ള തലക്കാട് എത്തിയ ഇവര്‍ അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നു. എന്നാല്‍ ബോട്ട് റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണെന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ ഒരു വള്ളം സംഘടിപ്പിച്ച് പുഴയിലേക്ക് പോവുകയായിരുന്നു. ഇവരോടൊപ്പം വഞ്ചിക്കാരനും രണ്ട് ബന്ധുക്കളും ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. തുടര്‍ന്ന് വരനും വധുവും മാത്രം വഞ്ചിക്കാരനോടൊപ്പം വള്ളത്തില്‍ നദിയിലിറങ്ങി. 15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു. വഞ്ചിക്കാരന്‍ നീന്തിരക്ഷപ്പെട്ടു.
