
ന്യൂഡൽഹി: 36 വർഷക്കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടിക്കൊടുക്കുന്ന ഒമർ മോഷിക് ഷെയ്ക് എന്ന പാക്കിസ്ഥാനി യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സംസാരവിഷയം. രക്ഷാബന്ധന് ജാതി മത വർഗഭേദങ്ങളില്ല, സാഹോദര്യത്തിന്റെ മാധുര്യം മാത്രമാണ് ഈ ചടങ്ങിന്റെ പ്രത്യേകത. ഈ വിശ്വാസത്തിൽ 36 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുടങ്ങാതെ രാഖി കെട്ടുന്ന ഒരു പാകിസ്ഥാനി സ്വദേശിനിയുണ്ട്. ഒമർ മോഷിൻ ഷെയ്ക്. ഇവർ വിവാഹത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ആർ. എസ്. എസിന്റെ കാര്യകർത്തയായി പ്രവർത്തിച്ചിരുന്ന മോദിക്ക് രക്ഷാബന്ധൻ ദിനത്തിൽ ആദ്യമായി രാഖി കെട്ടികൊടുത്തു.

എന്നാൽ ഇത്തവണ ‘മോദി ഭായ്ക്ക്’ രാഖി കെട്ടി കൊടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു മോഷികിന്. കാരണം മോദി ഇപ്പോൾ തിരക്കിലാണ്. എന്നാൽ ആശ്വാസമെന്നോണം കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോദി തന്നെ ഫോണിൽ വിളിച്ചിരുന്നതായി മോഷിക് പറഞ്ഞു. എല്ലാവർഷത്തെയും പോലെ ഇത്തവണയും മോദിയോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒമർ.
