
പൊതുതെരഞ്ഞെടുപ്പിൽ 213 സീറ്റുകകൾ നേടി ഇന്ത്യയില്‍ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അമേരിക്കൻ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോം‘. ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് 282 സീറ്റുകളാണ് ആവശ്യം. 543 സീറ്റുകളുള്ള ലോക്സഭയിൽ ബി.ജെ.പി 170 സീറ്റുകൾ മാത്രമേ നേടുകയുള്ളൂ എന്നും സൈറ്റ് പറയുന്നു. കോൺഗ്രസിന്‍റെ സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി കണക്കിലെടുത്താണ് ഈ നിഗമനം. രാജ്യത്താകെ 39 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടുക.

ബി.ജെ.പിയാകട്ടെ 2014ൽ നേടിയ 31 ശതമാനം വോട്ടുകൾ തന്നെ ഇത്തവണയും നേടുമെന്നും എന്നാൽ സീറ്റുകൾ കുറവായിരിക്കുമെന്നും സൈറ്റ് പറയുന്നു. മറ്റ് ചെറു പാർട്ടികൾ മൊത്തമായി 160 സീറ്റുകൾ നേടും. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്‍റെ പഠനഫലം ആധാരമാക്കിയാണ് ‘മീഡിയം’ ഈ നിഗമനത്തിലെത്തുന്നത്.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20,500ഓളം ജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഇങ്ങനെ കണക്കാക്കുന്നത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണ്.
