റിയാദ്: സല്‍മാന്‍ രാജാവിന്റെ മകനും സൗദി ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് സൗദി കിരിടാവകാശം നല്‍കിയതോടെ, ലോകരാഷ്ട്രങ്ങൾ ഇപ്പോൾ സൗദിയെ ഉറ്റുനോക്കുകയാണ്. കാരണം ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ അകൽച്ചയും തർക്കങ്ങളുമാണ്. സഹോദര രാഷ്ട്രങ്ങൾ തമ്മിൽ അകന്നതോടെ സൗദി യുവ കിരീടാവകാശിയെ നിയമിച്ചതും ചർച്ചാവിഷയമായി. ഖത്തറുമായുള്ള ബന്ധം പുതിയ കിരീടാവകാശിയിലൂടെ പുനഃസ്ഥാപിക്കാനാകുമോ എന്നതും ഏവരും കാത്തിരിക്കുന്ന ഒന്നാണ്. ലക്ഷകണക്കിന് പ്രവാസികൾ ഉൾപ്പെടുന്ന അറബ് രാഷ്ട്രങ്ങൾ തമ്മിൽ അകലുന്നതോടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരിക ഈ രാഷ്ട്രങ്ങൾക്ക് തന്നെയാണ്. അത്കൊണ്ട് യുവ ഭരണാധികാരിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവിടത്തെ പ്രവാസികൾ അടക്കമുള്ള പൊതുജനങ്ങൾ.
മുഹമ്മദ് ബിന്‍ നായിഫായിരുന്നു നേരത്തേ സൗദി കിരീടാവകാശിയെങ്കിലും അദ്ദേഹത്തെ നീക്കി മുഹമ്മദ് ബിന്‍ സല്‍മാനെ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. നിലവില്‍ പ്രതിരോധമന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉപപ്രധാനമന്ത്രി സ്ഥാനം കൂടി വഹിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി.
സല്‍മാന്‍ രാജാവിന്റെ സഹോദരന്റെ മകനും അല്‍ഖയിദയ്‌ക്കെതിരായ നടപടികളിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സ്വീകാര്യനുമായ മുഹമ്മദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. കിരീടാവകാശിയെ തീരുമാനിക്കുന്ന അലീജിയന്‍സ് കൗണ്‍സിലില്‍ 34ല്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയാക്കുന്നതിനെ അനുകൂലിച്ചതായി സര്‍ക്കാര്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.