പോര്‍ട്ട് ബ്ലെയര്‍: സെന്റിനല്‍സ് ദ്വീപ് നിവാസികളാല്‍ കൊലപ്പെട്ട അമേരിക്കന്‍ പൗരനും സഞ്ചാരിയുമായ ജോണ്‍ അലന് ചോയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. സെന്റിനല്‍സ് ദ്വീപ് നിവാസികളുമായി ഏതെങ്കിലും രീതിയിലും സമ്പര്‍ക്കം നടത്തിയാല്‍ അതവരുടെ ആരോഗ്യത്തെ ബാധിച്ചേക്കും എന്ന് വാദം നരവംശശാസ്ത്രജ്ഞര്‍ ശക്തമായി ഉയര്‍ത്തിയതോടെയാണ് മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡും ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും അലന്റെ മൃതദേഹമോ കൊലപാതകം നടന്ന സ്ഥലമോ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പുറംലോകവുമായി നൂറ്റാണ്ടുകളായി ബന്ധമില്ലാതെ ആദിവാസികളുമായി അടുത്ത് ഇടപഴകിയാല്‍ അതവരുടെ വംശനാശത്തിന് തന്നെ കാരണമാക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പാണ് ദ്വീപില്‍ പ്രവേശിക്കുന്നതിലും നിന്നും അധികൃതരെ പിന്നോട്ട് വലിക്കുന്നത്.അലന്റെ മൃതദേഹം തീരത്തേക്ക് വലിച്ചു കൊണ്ടു വന്ന് കുഴിച്ചു മൂടാന്‍ ശ്രമിക്കുന്നത് കണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ആ സ്ഥലം ഇപ്പോഴും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികളുമായി പലതവണ പൊലീസ് ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തിയിട്ടുണ്ട്. അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിന് കൃത്യമായ സമയപരിധിയൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് ഇപ്പോള്‍ പറയുന്നത്.
സെന്റിനല്‍സ് ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരൻ്റെ മൃതദേഹം കണ്ടെത്താനായില്ല; ശ്രമം ഉപേക്ഷിക്കും