
ഇടുക്കി: മൂന്നാറിലെ ഭൂപ്രശ്‌നത്തില്‍ സി.പി.ഐയും സി.പി.എമ്മും പരസ്യമായി ഏറ്റുമുട്ടുന്നതിനിടെ സി.പി.ഐ നേതാവിന്റെ ഹര്‍ജി. ഇത് മുന്നണിയിൽ പ്രതിഫലിക്കും എന്നതാണ് വെല്ലുവിളി. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐ നിയമയുദ്ധത്തിനും ഒരുങ്ങുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കി സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇച്ഛാ ശക്തി കാണിക്കുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന് മുൻപ് സമാനമായ വിഷയത്തിൽ ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ അഡീഷണല്‍ എ. ജി (അഡ്വക്കേറ്റ് ജനറല്‍) ഹാജരാകാന്‍ പാടില്ലെന്ന് എ.ജി നിലപാട് എത്തിരുന്നു. എന്നാല്‍ റവന്യൂവകുപ്പ് ഇതിനെ പൂര്‍ണായി എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ സി.പി.എം അനുകൂല സംഘടനയായ കര്‍ഷകസംഘം കേസില്‍ കക്ഷി ചേരുകയും സ്വന്തം അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസില്‍ കക്ഷി ചേരാതെ മറ്റൊരു ഹര്‍ജി ബെഞ്ചിനു മുമ്പാകെ നല്‍കാനുള്ള സി.പി.ഐയുടെ രാഷ്ട്രീയ തീരുമാനം. വനം സംരക്ഷിക്കാന്‍ പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിറക്കണം, പരിസ്ഥിതി മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ മലിനീകരണനിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിക്കണം, പാര്‍ക്കുകള്‍ക്കും ഉദ്യാനങ്ങള്‍ക്കും സമീപമുള്ള പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലങ്ങള്‍ വിജ്ഞാപനം ചെയ്തു സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
