
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത കേരളത്തിൽ ട്രഷറി നിയന്ത്രണം തുടരുന്നു. ജനുവരി 20 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടങ്ങിയത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ബില്ലുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് തുടരുന്നത്. ബില്ലുകള്‍ മാറാതായതോടെ പഞ്ചായത്തുകളിലും നഗരസഭകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. കരാറുകാർ പ്രവർത്തി നിർത്തിവെക്കുകയാണ്. പണമില്ലാതെ പണി തുടരാനാകില്ലെന്നാണ് കരാറുകാർ പറയുന്നത്. അയച്ചിരിക്കുന്ന പദ്ധതിയുടെ ബില്ലുകള്‍ പാസായികിട്ടിയാലേ മുന്നോട്ടുള്ള പ്രവർത്തി തുടരാനാകുമെന്നാണ് കരാറുകാരുടെ നിലപാട്.

ഇതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 334കോടി രൂപയാണ് ട്രഷറികളില്‍ മുടങ്ങികിടക്കുന്നത്. എന്നാൽ പി.ഡ.ബ്ല്യു.ഡി, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്ക് ട്രഷറി നിയന്ത്രണം ബാധകമല്ല. ചെറുകിട കരാറുകാരുടെ പ്രശ്നം പരിഹരിക്കുന്നതിനായി ധനവകുപ്പ് കഴിഞ്ഞദിവസം പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിൽ പറയുന്നത് അഞ്ചു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ മാറാമെന്നാണ്. എന്നാൽ ബില്ലുകളെല്ലാം ഇപ്പോൾ ക്യൂ സിസ്റ്റത്തിലേക്ക് മാറ്റുകയാണ്. അതിന് ശേഷം ആദ്യം എത്തിയ ബില്ലുകള്‍ ആദ്യം എന്ന നിലയില്‍ പാസാക്കും. അതിന് കാലതാമസം നേരിടാനും സാധ്യതയുണ്ട്.
