
കൊച്ചി: നവ മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി നടക്കുന്ന പ്രചാരണം ഒടുവിൽ വിനയായി മാറി. കുറ്റം ആരോപിക്കപ്പെട്ട ദിലീപ് ജയിലിൽ ആയിരിക്കുമ്പോഴും പുറത്തുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അനുകൂല തരംഗം ഉണ്ടാക്കാൻ സാധിച്ചത് ദിലീപിന് പുറത്തുള്ള സ്വാധീനമാണ് കാണിക്കുന്നത് എന്ന പ്രോസിക്യൂഷൻ വാദം ശരിവെച്ച കോടതി ജാമ്യഅപേക്ഷ തള്ളിക്കളഞ്ഞു. പോലീസിനെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് കോടതി ദിലീപിനോട് ചോദിച്ചെങ്കിലും ഇല്ല എന്ന മറുപടിയാണ് നല്‍കിയത്. ഈ മാസം ഇരുപത്തി അഞ്ചാം തീയതിവരെ ഇനി ദിലീപ് ആലുവാ സബ് ജയിലില്‍ ആയിരിക്കും. ജാമ്യം തേടി ഹൈക്കോടതിയില്‍ പോകണമെങ്കിലും നാളെ ഞായര്‍ കഴിഞ്ഞ ശേഷമേ സാധിക്കൂ.

ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിലായതും ജാമ്യം അനുവദിക്കുന്നതിന് തടസമായി. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കി. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ട് എന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യാപേക്ഷ കോടതിയില്‍ നടക്കുമ്പോള്‍ തന്നെ പോലീസ് ദിലീപിന്റെ വീട്ടില്‍ റെയിഡ് നടത്തിയിരുന്നു.
