
തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജി.എസ്.ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇത് പ്രകാരം വ്യാഴം, വെള്ളി, ശനി കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തില്‍ അലെര്‍ട്ടുകളുടെ സ്വഭാവമനുസരിച്ച് ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവ ജില്ലകളില്‍ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 12.2 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണ്‍ ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 944.8125 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:
ജൂലൈ 18 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂലൈ 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , കോഴിക്കോട് , കാസര്‍കോട്.
ജൂലൈ 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട്.
