
കണ്ണൂർ: ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച മുന്ന് വയസ്സോളം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിട്ട നടപടിയിൽ വ്യാപക പ്രതിഷേധം. സംഭവം കണ്ട് ചൈൽഡ് ലൈൻ അധികൃതരെ ബന്ധപ്പെട്ടപ്പോൾ പ്രതികരണം നിരാശാജനകമായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ശ്രീകാന്ത് ഉഷ പ്രഭാകരൻ പറയുന്നു. ഇവർ ഇതേ സംബന്ധിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ശ്രീകാന്ത് ഉഷ പ്രഭാകരൻ എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം:
“ഇന്ന് പയ്യന്നൂരിൽ കണ്ട ശോഭായാത്രയിൽ നിന്നുള്ള ഒരു കാഴ്ച്ചയാണിത്.
ഉച്ചയ്ക്ക് പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ 3 മണിയോടെ വിവിധ കോലങ്ങൾ കെട്ടിച്ചുള്ള കുട്ടികളെയും വഹിച്ചുള്ള വാഹനങ്ങൾ എത്തിച്ചേരുകയുണ്ടായി.ആ വാഹനങ്ങളിൽ ഒന്നിൽ കണ്ട ആലിലയിൽ ഉറങ്ങുന്ന കൃഷ്ണ കഥാപാത്രത്തിന്റെ ഒരു നിശ്ചലദൃശ്യമാണു ചിത്രത്തിൽ.
നല്ല വെയിൽ ഉണ്ടായിരുന്ന ഈ സമയത്ത് മണിക്കൂറോളം ഈ വേഷങ്ങൾ കെട്ടേണ്ടിവന്ന കുട്ടികൾ വെയിലിൽ നിൽക്കേണ്ടതായി വന്നു. ആലിലയിൽ കണ്ണും പൂട്ടി തളർന്നിരുന്ന കുട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ കരുതി വല്ല പ്രതിമയുമായിരിക്കുമെന്ന്.പിന്നീടാണു കുട്ടി കൈ കാലുകൾ ചലിപ്പിക്കുന്നതായി കണ്ടത്.കുട്ടിയുടെ അരഭാഗം ഇലയിൽ ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നുന്നു.
കുട്ടി വെയിൽ ഏൽക്കാതിരിക്കാൻ കണ്ണും അടച്ച് തലചെരിച്ചു കിടക്കുന്ന രൂപം ക്രൂശിതനായ യേശുവിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണു.
3 വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കാത്ത ഈ കുരുന്നിന്റെ അവസ്ഥ കണ്ട് ഞാൻ ചെയിൽഡ് ലൈന്റെ സഹായ നമ്പറായ 1098 ൽ വിളിച്ചു.ആദ്യം സംസാരിച്ച വ്യക്തി പറഞ്ഞത് – ” കുട്ടിക്കു വല്ല കംപ്ലയിന്റും ഉണ്ടോ ? രക്ഷിതാവിനു കംപ്ലയിന്റുണ്ടോ ? അനുമതി വാങ്ങിയാണു ആൾക്കാർ പരിപാടികൾ നടത്തുന്നത് എന്നിങ്ങനെയാണു.
തുടർന്ന് കുറേ സംസാരങ്ങൾക്കു ശേഷം കണ്ണൂർ ചെയിൽഡ് ലൈനിൽ കാൾ ട്രാൻസ്ഫർ ചെയ്തു തന്നു.തുടർന്ന് മൂന്നോളം ഫോൺ കൈമാറ്റത്തിനു ശേഷം പയ്യന്നൂരിൽ ഉള്ള ചെയിൽഡ് ലൈൻ ചുമതലയുള്ള ഉദ്ദ്യോഗസ്ഥയോട് സംസാരിക്കാൻ പറ്റി.
അവരോട് സ്ഥലം സന്ദർശിക്കാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത് അത് ഞങ്ങളുടെ കടമയല്ല,ബന്ധപ്പെട്ടവരെ അറീക്കുകമാത്രമാണു ഞങ്ങൾ ചെയ്യുന്നത് എന്നാണു.എങ്കിൽ ശരി നല്ല നമസ്കാരം എന്നു പറഞ്ഞ് ഞാൻ ഫോണും കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞ് ഒരു മഹാൻ വിളിച്ച് എന്റെ പരാതി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നറീച്ചു.
…പയ്യന്നൂർ എസ് ഐ അടക്കമുള്ളവർ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു…
ബ്രാഹ്മണിക്കൽ ഹിന്ദുത്വബോധം നമ്മുടെ രക്ഷിതാക്കളെ അന്ധരാക്കുന്നു.കുട്ടികളുടെ പീഡകയാണവർ.ഫാസിസത്തിന്റെ എക്കാലത്തെയും വലിയ ഇരകൾ കുട്ടികൾ…
രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ കൊണ്ട് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ എന്തൊക്കെ തോന്ന്യവാസങ്ങളാണു ഈ കഴുതകൾ കാട്ടുന്നത്.എത്ര മനുഷ്യത്വ വിരുദ്ധമായാണു നമ്മുടെ കുഞ്ഞുങ്ങളോട് ഈ രക്തദാഹികൾ പെരുമാറുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുണ്ടാക്കിയ സംവിധാനങ്ങൾ പേടിച്ച് ഓച്ചാനിച്ചു നിൽക്കെണ്ടതായി വരുന്നു. ഇതാണു മനുഷ്യാവകാശം. ഇതാണു ജനാധിപത്യം..”
