ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഹൈവേയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെയാണ് അക്രമി സംഘം ബലാത്സംഗത്തിന് ഇരയാക്കിയത്. തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചു കൊന്നു. യമുന എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള ഗൗതം ബുദ്ധ് നഗറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നു ബുലന്ത്ഷെഹറിലേക്ക് പോകുകയായിരുന്ന എട്ടംഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം കൈയിലുള്ള പണവും ആഭരണങ്ങളും അപഹരിച്ചു ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഇത് എതിര്‍ക്കാന്‍ ശ്രമിച്ചയാളെ വെടിവെച്ചതോടെ മറ്റ് കുടുംബങ്ങള്‍ ഭയന്നോടുകയായിരുന്നു. സ്ത്രീകളെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയ അക്രമികള്‍ ഇവരെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചെന്ന് ഗൗതം ബുദ്ധ് നഗര്‍ പോലീസ് സൂപ്രണ്ട് ലവ് കുമാര്‍ പറഞ്ഞു. ബലാല്‍സംഗത്തിന് ഇരകളായ സ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. കവര്‍ച്ചാ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കിയില്ല. കുടുബം സഞ്ചരിച്ച കാറിന് നേര്‍ക്ക് അക്രമികള്‍ ആക്രമണം നടത്തുകയായിരുന്നു. ഇരുമ്പ് കഷണങ്ങള്‍ കാറിന് നേരെ എറിഞ്ഞു. തുടര്‍ന്ന് ടയര്‍ പഞ്ചറായി. എങ്കിലും ഡ്രൈവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പക്ഷേ അല്‍പ്പ ദൂരം പോയ ശേഷം കാര്‍ നിന്നു. ഈ സമയമാണ് അക്രമികള്‍ കവര്‍ച്ച നടത്തിയതും ബലാല്‍സംഗം ചെയ്തതും-എംഎല്‍എ താക്കൂര്‍ ധീരേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലും സമാനമായ സംഭവം ബുലന്ത്ഷെഹറില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മയെയും 13കാരിയായ മകളെയുമാണ് അന്ന് അക്രമികള്‍ വാഹനം തടഞ്ഞ് വലിച്ചിഴച്ചുകൊണ്ടു പോയി ബലാല്‍സംഗം ചെയ്തത്. കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നോയിഡയില്‍ നിന്നു ഷാജഹാന്‍പൂരിലേക്ക് പോകുമ്പാഴാണ് അഞ്ചംഗ കുടുബത്തിലെ അമ്മയും മകളും ബലാല്‍സംഗത്തിന് ഇരകളായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സംഭവം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വിഷയമായിരുന്നു.