
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് സി.പി.എം ധാരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിനോട് ആലോചിക്കാതെ സി.പി.എം സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഈ തീരുമാനത്തിലൂടെ ബംഗാളിലെ കോൺഗ്രസ് സി.പി.എം. പോര് പരസ്യമാകുമ്പോള്‍ സംഭവിക്കുന്നത് വിശാല പ്രതിപക്ഷ സഖ്യത്തിലെ വിള്ളല്‍ ആണ്.

സി.പി.എം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നാണ് ബംഗാൾ പി.സി.സി. അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. കോണ്‍ഗ്രസ് ബംഗാളില്‍ അവകാശമുന്നയിച്ചിരുന്ന പുരുളിയ, ബാഷിഹട്ട് എന്നീ മണ്ഡലങ്ങള്‍ സി.പി.എം തങ്ങളുടെ ഘടകകക്ഷികള്‍ക്ക് നല്‍കിയതാണ് ബംഗാൾ പി.സി.സിയെ ചൊടിപ്പിച്ചത്.
ഇടത് സഖ്യത്തിലെ സി.പി.ഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമാണ് ഈ മണ്ഡലത്തിലെ സീറ്റുകൾ സി.പി.എം. നൽകിയത്.
