
കാസർകോട്: കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഭാവി തലമുറയ്ക്കുള്ള ഭീഷണിയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് – ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിച്ച ലഹരി മോചന ചികിത്സ കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ലഹരി മരുന്നിൻ്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ലഹരി മരുന്നിന് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് വിമുക്തി. ഇതിൻ്റെ ഭാഗമായാണ് പതിനാല് ജില്ലകളിലും ലഹരി മോചന ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിച്ചതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ലഹരിക്ക് അടിമപ്പെട്ട് ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ചികിത്സ നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്നാണ് ലഹരി മോചന കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഇവയുടെ പ്രവര്‍ത്തനം സമൂഹത്തില്‍ അത്യാവശ്യമാണ്. ലഹരിക്കടിമപ്പെട്ടവരെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ലഹരി മോചന ചികിത്സ കേന്ദ്രം രോഗികള്‍ക്ക് സാന്ത്വനമേകണമെന്നും അദ്ദേഹം പറഞ്ഞു.
