
ലക്‌നൗ: ഇന്ത്യയിലെ പ്രമുഖ നൂഡിൽസ് ബ്രാൻഡായ മാഗിക്ക് വീണ്ടും തിരിച്ചടി. വിവിധ സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ലാബ് പരിശോധനയിൽ മാഗി വീണ്ടും പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ ഷഹ്ജഹാൻപൂർ ജില്ലാ ഭരണകുടം നടത്തിയ പരിശോധനയിലാണ് മാഗിയിൽ ആരോഗ്യത്തിന് ഹാനികരമായി കാര്യങ്ങൾ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് നെസ്‌ലയ്‌ക്ക് ജില്ലാ ഭരണകുടം 45 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. മൂന്ന് വിതരണക്കാർക്ക് 15 ലക്ഷം രൂപയും രണ്ട് വ്യാപാരികൾക്ക് 11 ലക്ഷം രൂപ വീതവുമാണ് പിഴ ചുമത്തിയത്. കഴിഞ്ഞ നവംബറിലാണ് മാഗിയുടെ സാമ്പിൾസ് ജില്ലാ ഭരണകുടം പരിശോധനയ്‌ക്ക് അയച്ചത്. പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ വസ്‌തുക്കൾ അമിതമായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
മാഗിയുടെ സാമ്പിളുകളിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി), ലെഡ് എന്നിവ അമിതമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നേരത്തെ രാജ്യവ്യാപകമായി മാഗിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ചില സംസ്ഥാനങ്ങളിൽ വിലക്ക് പിൻവലിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് തയ്യാറായിരുന്നില്ല.
