
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ കാലം മുതല്‍ക്കെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പപ്പുവെന്നാണ്. ബി.ജെ.പി നേതാക്കളും മുഖപത്രങ്ങളും ട്രോള്‍ പേജുകളും എല്ലാം രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് തുടര്‍ച്ചയായി ആക്ഷേപിച്ചു. ആ സമയം, രാഹുല്‍ ഗാന്ധിയെ ഈ തരത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ സംഘപരിവാര്‍ വിരുദ്ധ സംഘങ്ങളും ഇടതുപക്ഷ സഹയാത്രികരും എല്ലാം രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇതാ, ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വീണ്ടും പരിഹസിച്ചിരിക്കുകയാണ് ദേശാഭിമാനി ദിനപത്രം. കേരളത്തിലെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ഇന്നത്തെ പത്രത്തിലെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ പപ്പു സ്ട്രൈക്ക് എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്.

ദേശാഭിമാനിയുടെ രാഹുലിനുള്ള പപ്പു വിശേഷണത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും രംഗതെത്തി.
വി.ടി ബല്‍റാമിന്റെ വിമര്‍ശനം:
സി.പി.എമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സി.പി.എമ്മിന്റെ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം.
സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.
എറണാകുളത്തെ സി.പി.എം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റെയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം.
