ന്യൂഡല്‍ഹി/ എറണാകുളം: രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇക്കാര്യം വ്യക്തമാക്കി. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേബില്‍ ഓപ്പറേറ്റര്‍മാര്‍ വ്യാഴാഴ്ച്ച(24 -01 -2019)ന് പ്രതിഷേധിക്കുന്നത്. ട്രായ് നിര്‍ദേശിച്ച പുതിയ നിരക്കും ജിഎസ്ടിയും കേബിള്‍ വരിക്കാരെയും കേബിള്‍ ഓപ്പറേറ്റര്‍മാരെയും ബുദ്ധിമുട്ടിലാകുന്നതാണ്. ഇതിനെതിരെയാണ് പ്രതിഷേധം നടത്താൻ നിർബന്ധിതരായത് എന്നും സംഘടന നേതാക്കൾ പറഞ്ഞു.
പണം കൊടുക്കേണ്ട ചാനലുകളുടെ പരമാവധി, നിരക്ക് 19 രൂപയില്‍ നിന്ന് 10 രൂപയാക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമാക്കുകയോ ചെയ്യുക, കേബിള്‍ ടിവിയുടെ അടിസ്ഥാന നിരക്ക് 150 രൂപയില്‍ നിന്ന് 200 ആക്കുക, 25 ചാനലുകള്‍ക്ക് 20 രൂപ നെറ്റ് വര്‍ക്ക് ഫീസായി നിശ്ചയിച്ചത് ചാനലിന് ഒരു രൂപ നിരക്കില്‍ 25 രൂപയായി പുനര്‍നിശ്ചയിക്കുക തുടങ്ങിയവാണ് ഇവരുടെ ആവശ്യങ്ങള്‍.
ട്രായ് നിര്‍ദേശിച്ച പുതിയ താരിഫ് കേബിള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്ബത്തിക ബാധ്യത വരുത്തുന്നതാണെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേബിള്‍ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമ്‌ബോള്‍ ബ്രോഡ്കാസ്റ്റര്‍മാരെ കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ നിരക്കെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന ആരോപിക്കുന്നു.
100 ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശൻ്റെതായിരിക്കും. ബാക്കി 74 ചാനലുകള്‍ തെരഞ്ഞെടുക്കുക ഉപയോക്താവായിരിക്കും. ഇതിനു പുറമെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമായവ തെരഞ്ഞെടുക്കാം. ഇഷ്ടമുളള ചാനലുകള്‍ തെരഞ്ഞെടുക്കാനുളള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് നിര്‍ദേശം. വില കൂടിയ പേ ചാനലുകള്‍ സീസണലായി തെരഞ്ഞെടുക്കാം. ഇത് പ്രകാരം സ്പോര്‍ട്സ് ചാനലുകള്‍ കളി നടക്കുന്ന സമയത്ത് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കും. പേ ചാനലുകള്‍ക്ക് ഒരു ചാനലിന് പരമാവധി നിരക്ക് 19 രൂപയാണ്.