
ബിക്കാനീർ (രാജസ്ഥാൻ) : ബിക്കാനീറിൽ 23 പേർ കൂട്ടമാനഭംഗം ചെയ്തത് മലയാളി യുവതിയെ. പെൺകുട്ടി ഡൽഹിയിൽ ജനിച്ചു വളർന്നെങ്കിലും മാതാപിതാക്കൾ മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സെപ്‌തംബർ 25ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. 23 പേർ ചേർന്നാണ് തന്നെ കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബിക്കാനീറിൽ രണ്ടു വർഷം മുന്‍പ് വാങ്ങിയ ഭൂമി സന്ദർശിച്ച ശേഷം മടങ്ങാനായി ഖാടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. കാറിൽ വന്ന രണ്ടു പേർ ലിഫ്‌റ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ക്ഷണം താൻ നിരസിച്ചെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇരുവരും പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കാറിനുള്ളിൽ വച്ച് മാറിമാറി മാനഭംഗപ്പെടുത്തി.
പിന്നീട് വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറി. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്‌സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം പുലർച്ചെ തട്ടിക്കൊണ്ടു പോയ അതേസ്ഥലത്ത് തന്നെ കൊണ്ടു വിടുകയായിരുന്നെന്ന് ജയ് നാരായൺ വ്യാസ് കോളനി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു. സെപ്‌തംബർ 27നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സംഭവുമായി ബന്ധപ്പെട്ട് അജ്ഞാതരായ 21 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
