
മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. പാവങ്ങള്‍ക്ക് ഭക്ഷണംനല്‍കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് നടന്‍ മോഹന്‍ലാല്‍. സ്വകാര്യ സ്ഥാപനത്തിൻ്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കുമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മോഹൻലാൽ അഭിനയിച്ച പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ് ലാലിന് നോട്ടീസ് അയച്ചിരുന്നു. ഇതോടെ പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാലും ഖാദി ബോര്‍ഡിന് നോട്ടീസ് അയച്ചു. ഈ വിഷയമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഇതുനല്‍കാനുള്ള ശേഷി ബോര്‍ഡിനില്ലെന്ന് ശോഭന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയം ഒത്തുതീർപ്പിൽ എത്താത്തതിനാൽ നിയമപരമായി നേരിടാനാണ് ഖാദി ബോർഡിൻ്റെ തീരുമാനം.