കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റോസ് വാലി ചിട്ടി തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ സുധീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ രോഷാകുലയായി മോദിയെ വിമര്‍ശിക്കുകയായിരുന്നു മമത. ഇതേ കേസിൽ തൃണമൂലിലെ മറ്റൊരു എംപിയായ തപസ് പാലിനെയും നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മോദി നടത്തുന്നത് രാഷ്ട്രീയ പക പോക്കലാണെന്നും എംപിമാരെ അറസ്റ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്.

ബന്ദോപാധ്യായയുടെ അറസ്റ്റിനെതിരെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോപങ്ങളാണ് കൊല്‍ക്കത്തയില്‍ നടക്കാന്‍ പോകുന്നത്. പ്രതിഷേധ സമരങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്. ബന്ദോപാധ്യായയുടെ അറസ്റ്റിനു ശേഷം കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.
