ലണ്ടൻ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാത്ത് ഇന്ത്യൻ സംഘടനകൾ രംഗത്ത്. ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീർ വിഷയത്തിൻ്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ പ്രതിഷേധിക്കാനാണ് ഇവർ തയ്യാറെടുക്കുന്നത്. ഡൗണിങ് സ്ട്രീറ്റില്‍ ‘കാസ്റ്റ് വാച്ച് യു.കെ’, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ്, സിഖ്, ദളിത് സംഘടനകളുമാണ് പ്രതിഷേധം നടത്തുന്നത്.’മോദി നോട്ട് വെല്‍ക്കം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതികരിച്ചു. മോദിയുടെ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പോലീസ്. റേപ്പിസ്റ്റുകളെ സംരക്ഷിക്കുകയും മുസ്‌ലിംങ്ങളെയും ദളിതുകളും അടിച്ചു കൊല്ലുന്നതിനും ഗൗരി ലങ്കേഷിനെ പോലുള്ള എതിര്‍ ശബ്ദങ്ങളെ വകവരുത്തുന്നതിനും മോദി നേതൃത്വം നല്‍കിയെന്നും ഇത്തരം ഫാസിസത്തിനെതിരായാണ് പ്രതിഷേധമെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് വക്താവ് പറഞ്ഞു. രാജ്യത്ത് ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ വിലസുമ്പോള്‍ ഇരകളും അവരുടെ കുടുംബങ്ങളും നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കാസ്റ്റ്‌വാച്ച് യു.കെ പ്രതികരിച്ചു. മോദി ഇതിന് ഉത്തരം പറയണെന്നും സംഘടന പറയുന്നു.
അതേസമയം ബ്രിട്ടനിൽ മോദിക്ക് അനുകൂലമായി ഇന്ത്യൻ സംഘടനകളും മോദി ആരാധകരും രംഗത്തുവന്നു. മോദിക്ക് വൻ വരവേല്പ് നൽകിക്കൊണ്ടാണ് ജനം സ്വീകരിച്ചത്. 2015ലെ മോദിയുടെ സന്ദര്‍ശനവേളയിലും ബ്രിട്ടനില്‍ പ്രതിഷേധമുണ്ടായിരുന്നു. സിഖ് സംഘടനകളായിരുന്നു അന്ന് പ്രതിഷേധിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനിടെയുള്ള മോദിയുടെ രണ്ടാമത്തെ യു.കെ സന്ദര്‍ശനമാണിത്. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബ്രിട്ടനിലെത്തിയത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി നിര്‍ണായകമാണ്. അതേ സമയം മോദിക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പാകിസ്ഥാന്‍ പിന്തുണയുള്ളതാണെന്ന് ആരോപിച്ചും റാലി സംഘടിപ്പിക്കുന്നുണ്ട്.
മോദി ഇംഗ്ലണ്ടിൽ; കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സംഘടനകൾ; സുരക്ഷാ ശക്തമാക്കി ബ്രിട്ടീഷ് പോലീസും