
ന്യൂഡൽഹി: കനത്ത മഴയിലും ചൂടിലും സമരം തുടരുമ്പോഴും അധികൃതർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരുന്നതോടെയാണ് കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അവാർഡ് നൽകി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വിത്യസ്തമായ സമര രീതിയാണ് അവലംബിച്ചിരിക്കുന്നത്. അവാർഡിന്റെ പേര് കേൾക്കുമ്പോൾ നിങ്ങൾക്ക് കാര്യം മനസിലാകും. ‘മികച്ച കർഷക വിരുദ്ധ പ്രധാനമന്ത്രി’ എന്നാണു ആ പേര്. ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതിയാണ് പ്രധാനമന്ത്രിക്ക് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
കാര്‍ഷിക കടം എഴുതി തള്ളുക, കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ഉല്‍പാദന ചിലവിന്റെ 50 ശതമാനത്തില്‍ അധികമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജുലൈ 3 മുതൽ കർഷകർ ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം നടത്തിവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കര്‍ഷകരുടെയും 62 കര്‍ഷക സംഘടനകളുടെയും സംയുക്ത കൂട്ടായ്മയാണ് ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.