
ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മുകാശ്മീര്‍ ലഫ്.ഗവര്‍ണര്‍. രാധാകൃഷ്ണ മഥൂറിനെ ലഡാക്ക് ഗവര്‍ണറായും നിയമിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നിയമനം നൽകിയിരിക്കുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ നേരത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹം ഗവര്‍ണര്‍ പദവി രാജിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
ശ്രീധരന്‍പിള്ള ഗവർണറായി പോകുന്നതോടെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? എന്ന ചോദ്യം ഉയരുകയാണ്. കുമ്മനം വീണ്ടും ആകാനാണ് സാധ്യത. എന്നാൽ ബി.ജെ.പി അനുഭാവികളായ യുവാക്കൾക്കിടയിൽ സ്വീകാര്യൻ സുരേന്ദ്രൻ എന്ന് പറയുന്നവരും ബി.ജെ.പി നേതൃ നിരയിൽ തന്നെയുണ്ട്. അതിനാൽ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ബി.ജെ.പിയിൽ വടം വലി ഉണ്ടാകാനാണ് സാധ്യതെ.
