ന്യൂഡൽഹി (ഗാസിയാബാദ്): 11 വയസ്സുകാരിയെ മദ്രസയിൽ തടവിലാക്കി ബലാത്സംഗം ചെയ്ത 17 കാരൻ കസ്റ്റഡിയിലായി. ന്യൂഡൽഹിയിൽ ഗാസിയാബാദിലെ ഒരു മദ്രസയിൽ വെച്ചായിരുന്നു സംഭവം. മദ്രസയിൽ ഒരു ദിവസത്തോളം തടവിൽ വെച്ച പെൺകുട്ടിയെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. 17 കാരനെയും മദ്രസയിലെ പുരോഹിതനെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ശനിയാഴ്ച ചന്തയിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ മദ്രസയിലേക്ക് കൊണ്ട് പോയെന്നു മനസ്സിലാക്കിയത്. ശേഷം പെൺകുട്ടിയുടെ ഫോൺകോൾ റെക്കോർഡുകൾ പരിശോധിച്ച പോലീസ് മദ്രസയിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായ 17 കാരൻ. പരിചയമുള്ളതു കൊണ്ടാവാം പെൺകുട്ടി അയാൾക്കൊപ്പം മദ്രസയിലേക്ക് പോയതെന്നാണ് പോലീസിൻ്റെ അനുമാനം. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും മദ്രസയിലെ പുരോഹിതനെതിരെയും കേസെടുക്കണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഗാസിയാപൂരിലെ താമസക്കാർ പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നു ദിവസത്തോളം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പെൺകുട്ടിയെ മദ്രസയിൽ തടവിലാക്കി ബലാത്സംഗം ചെയ്തു; 11 കാരിയെ രക്ഷപെടുത്തിയത് പോലീസെത്തി; 17 കാരൻ കസ്റ്റഡിയിൽ