
ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ‘ഹിസ്റ്ററി’യല്ല ‘മിസ്റ്ററി’യായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ബി.ജെ.പി വേരോട്ടമുണ്ടാക്കിയത് പണവും പോലീസിനെ ഉപയോഗിച്ചും ഇ.വി.എം തട്ടിപ്പ് നടത്തിയുമാണെന്നും മമത ബാനര്‍ജി പറഞ്ഞു. ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടു വരണമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ ‘രക്തസാക്ഷിത്വ’ ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കുതിരക്കച്ചവടം നടത്തി സര്‍ക്കാരുകളെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്. കര്‍ണാടകയിലും ഗോവയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഇത്തരം നീക്കങ്ങള്‍ ബി.ജെ.പി നടത്തുകയാണ്. ഇങ്ങനെ പോയാല്‍ നടു നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത വിധം ബി.ജെ.പി തകരാന്‍ പോവുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
ബി.ജെ.പിയിലേക്ക് പോയ ഒരു എം.എല്‍.എയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും 2 കോടിയും ഒരു പെട്രോള്‍ പമ്പുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്നും എം.എല്‍.എ പറഞ്ഞതായി മമത ബാനര്‍ജി പറഞ്ഞു. ഇതു പോലൊരു കേന്ദ്ര സര്‍ക്കാരിനെ താന്‍ മുമ്പെങ്ങും കണ്ടിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
