
കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്.
ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിദഗ്ധ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്സുമാരും ഒരു റിസർച്ച് അസിസ്റ്റന്‍റും സംഘത്തിൽ ഉണ്ട്.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങൾ ചര്‍ച്ച ചെയ്യാൻ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആരോഗ്യമന്ത്രിയും കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊച്ചിയിൽ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടർനടപടികൾ. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നുകൾ ഇപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ മരുന്ന് എത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട് എന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
