ദിലീപിന് സുരക്ഷ നല്‍കാനെത്തിയ വാഹനം കസ്റ്റഡിയില്‍; തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ കാസര്‍കോട് സ്വദേശി

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന് സുരക്ഷ നല്‍കാനെത്തിയ വാഹനം കസ്റ്റഡിയില്‍; തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ കാസര്‍കോട് സ്വദേശി

കൊല്ലം: ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ഏജന്‍സി അധികൃതര്‍ ആരോപിച്ചു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. കാസര്‍കോട് സ്വദേശി നാവികസേന മുന്‍ ഓഫീസര്‍ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. രണ്ടുവാഹനങ്ങളിലായി ഒന്‍പതുപേരാണ് സുരക്ഷക്കായുള്ളത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐ.പി.എസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1,000 ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ദിലീപിനെതിരായ കയ്യേറ്റങ്ങള്‍ തടയുകയും ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമാണ് സുരക്ഷാ സേനയുടെ ചുമതല. മൂന്ന് പേരെ ഇതിനോടകം തന്നെ ദിലീപ് നിമയിച്ചിട്ടുണ്ട്. പ്രതിമാസം അരലക്ഷം രൂപയാണ് മൂന്ന് പേര്‍ക്കുമായി നല്‍കുന്നത്. 24 മണിക്കൂറും സുരക്ഷാ ഭടന്മാര്‍ ജോലിയിലുണ്ടാകും. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പിഎ വല്‍സനാണ് തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ ചുമതല. കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളിലായി സുരക്ഷാ ജോലികള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ് തണ്ടര്‍ഫോഴ്‌സ്.

 

0Shares